Wednesday, May 18, 2011

മിക്സ്ചർ സ്വാമി ( മൊയ്തൂട്ടി-ഭാഗം-2)

കാലത്ത്‌ കട തുറക്കാനായി കവലയിലെത്തിയ മൊയ്തൂട്ടി,
ബസ്‌സ്റ്റോപ്പിനു മുൻപിൽ കുറച്ചുപേർ കൂടി നിൽക്കുന്നതാണ്‌
കണ്ടത്‌. സൈക്കിൾ നിർത്തി കാര്യം തിരക്കിയപ്പോൾ
മീൻ വിൽക്കുന്ന സുബൈറാണ്‌ പറഞ്ഞത്‌ !

" മിക്സ്ചർ സ്വാമി വന്നേക്കണ്‌ "
അതാരാണപ്പാ.... ഈ.. മിക്സ്ചർ സ്വാമി !! മൊയ്തൂട്ടി സൈക്കിളിൽ നിന്നുമിറങ്ങി ആളൊഴിഞ്ഞ ഭാഗത്ത്‌ വന്ന് ഏന്തി നോക്കി
കറുത്ത്‌ തടിച്ച്‌ , താടിയും ജടപിടിച്ച മുടിയുമായിട്ടൊരാൾ
വെയിറ്റിംഗ്‌ ഷെഡ്ഡിന്റെ മൂലയിലിരിക്കുന്നു. മുഷിഞ്ഞ മുണ്ടും
ഷർട്ടുമാണ്‌ വേഷം. കണ്ടിട്ട്‌ സ്വാമിയുടെ യാതൊരു ലക്ഷണവും
ഇല്ല. ചായക്കടക്കാരൻ കുഞ്ഞിക്കണ്ണൻ കൈകൂപ്പി അയാളുടെ
മുന്നിൽ നിൽക്കുന്നുണ്ട്‌.
 

" ഇതാരാ കുഞ്ഞിക്കണ്ണാ.. പുതിയ കക്ഷി "
മൊയ്തൂട്ടിയുടെ ചോദ്യം കുഞ്ഞിക്കണ്ണന്‌ തീരെ പിടിച്ചില്ലാന്ന്
തോന്നുന്നു.

" കക്ഷിയോ.. നീ പേപ്പറൊന്നും വായിക്കാറില്ലേ? ഇത്‌ മിക്സ്ചർ
സ്വാമിയല്ലേ!! കോഴിക്കോടിനടുത്തുള്ള ബസ്‌സ്റ്റാൻഡിലായിരുന്നു
ഇതിനു മുൻപ്‌. ഇവിടെ എങ്ങിനെയാണ്‌ എത്തിയെന്നറിയില്ല.
ഏതായാലും നമ്മുടെയൊക്കെ ഭാഗ്യമാ സ്വാമിക്ക്‌ ഇവിടെ വരാൻ
തോന്നിയത്‌. സ്വാമി നിൽക്കുന്ന ദേശത്തെ ആൾക്കാർക്ക്‌ വലിയ
ഐശ്വര്യമായിരിക്കുമെന്നാ കേട്ടത്‌."

കുഞ്ഞിക്കണ്ണൻ വളരെ ആവേശത്തോടെയാണ്‌ പറഞ്ഞു നിർത്തിയത്‌. സ്വാമിയെ മൊത്തമായി ഏറ്റെടുത്തതു പോലെയാണ്‌ മൂപ്പരുടെ നിൽപും പ്രവർത്തികളും. 

സ്വാമിയുടെ മുമ്പിൽ വച്ചിരിക്കുന്ന ഇലയിൽ കദളിപ്പഴവും
ആപ്പിളും മുന്തിരിയും മിക്സ്ചറും വച്ചിട്ട്‌ പഴത്തിനു മുകളിൽ
ഒരു കൂട്‌ ചന്ദനത്തിരിയും കത്തിച്ച്‌ നിർത്തിയിരിക്കുന്നു.
ചുറ്റിലും നിൽക്കുന്നവർ കൗതുകത്തോടെ കണ്ടു നിൽക്കുകയാണ്‌

" സ്വാമിയെന്താ കുഞ്ഞിക്കണ്ണാ ഒന്നും മിണ്ടാതെ മിഴിച്ചു
നോക്കുന്നത്‌, മൂപ്പര്‌ മലയാളിയല്ലേ!! "

തട്ടാൻ നാണുവിന്റെ ചോദ്യം കേട്ടപ്പോൾ കുഞ്ഞിക്കണ്ണൻ
വീണ്ടും തുടങ്ങി

" സ്വാമി ഹിന്ദിക്കാരനാന്നാ തോന്നുന്നത്‌, അല്ലാ... മൊയ്തൂട്ടീ..
നിനക്ക്‌ ഹിന്ദി അറിയില്ലേ ! നീയൊന്ന് സംസാരിച്ചു നോക്കിയേ! "

ഗൾഫിലായിരുന്നപ്പോ കിട്ടിയ ഹിന്ദി പരിജ്ഞാനം വച്ച്‌
മൊയ്തൂട്ടി അയാളോട്‌ ഊരും പേരും ചോദിച്ചറിയാൻ ശ്രമിച്ചു.
എന്നാൽ അയാൽ തുറിച്ചു നോക്കിയിരുന്നതല്ലാതെ ഒന്നും
മിണ്ടിയില്ല.പിന്നെ മൊയ്തൂട്ടി അവിടെ നിന്നില്ല.സൈക്കിളുമായി
കടയിലേക്ക്‌ പോയി.

കട തുറന്ന്‌ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ്‌ തെങ്ങേൽ
കയറുന്ന ദിനേശൻ കയറിവന്നത്‌.

" നീ മിക്സ്ചർ സ്വാമിയെക്കണ്ടോ ദിനേശാ.. "
മടിക്കുത്തിൽ നിന്നും ബീഡിയും തീപ്പെട്ടിയുമെടുത്ത്‌
പുച്ഛത്തിൽ ഒന്നു നോക്കി, എന്നിട്ട്‌ തുടർന്നു.

" ഞാനെന്തിനു അയാളെ കാണണം.എങ്ങാണ്ടോ കിടന്നപ്പോ ആരോ അയാൾക്ക്‌ മിക്സ്ചർ കൊടുത്തു, അതയാൾ ആർത്തിയോടെ കഴിച്ചപ്പോ എല്ലാവരും മിക്സ്ചർ തന്നെ വാങ്ങിക്കൊടുത്ത്‌ അയാളെ മിക്സ്ചർ സ്വാമിയാക്കി. പിന്നെ വേറെയും കഥ കേട്ടു. "
ദിനേശൻ ബീഡിക്ക്‌ തീ കൊളുത്തി ആഞ്ഞു വലിച്ചിട്ട്‌ പുക
വിട്ടുകൊണ്ട്‌ തുടർന്നു.

" രാത്രി ബസ്‌സ്റ്റോപ്പിലിരുന്ന് മിക്സ്ചറും കൂട്ടി വെള്ളമടിച്ച
ചെക്കന്മാർ ബാക്കി വച്ച മിക്സ്ചർ , വിശന്നു കിടന്ന ഇയാളെടുത്ത്‌ തിന്നു. പിറ്റേന്ന് കാലത്ത്‌ വന്നവർ , മിക്സ്ചർ കവറിനടുത്ത്‌ കിടന്നുറങ്ങുന്നത്‌ കണ്ടിട്ട്‌ അയാൾക്ക്‌ അതാണിഷ്ടമെന്നു കരുതി എല്ലാവരും അതു തന്നെ വാങ്ങിക്കൊടുത്തു. ഇയാളെ ആരാണാവോ
ഇങ്ങോട്ടു കെട്ടിയെടുത്തത്‌, ഈ ബസ്‌സ്റ്റോപ്പ്‌
നാറ്റിക്കാനായി "

അതും പറഞ്ഞ്‌ ആഞ്ഞു തുപ്പിയിട്ട്‌ അയാൾ നടക്കാൻ തുടങ്ങി.
" ദിനേശാ.. നിന്നെ ഐശുത്താത്ത കുറേ ദിവസമായി അന്വേഷിക്കണ്‌. നീയെപ്പോളാ അവിടെ തേങ്ങയിടാനും തെങ്ങിന്‌ വളമിടാനും ചെല്ലുന്നത്‌ "
"ഇപ്പോ കുറച്ച്‌ തിരക്കാണ്‌ മൊയ്തൂട്ടീ .. കുറച്ചീസം കഴിഞ്ഞിട്ട്‌
വരാമെന്നു പറയിൻ."

അതും പറഞ്ഞിട്ട്‌ അയാൾ കുഞ്ഞിക്കണ്ണന്റെ ചായപ്പീടികയിലേക്ക്‌ കയറിപ്പോയി.

കവലയുടെ കിഴക്ക്‌ ഭാഗത്തുള്ള ബിൽഡിങ്ങിലാണ്‌ മൊയ്തൂട്ടിയുടെ കട. വലതു വശത്തെ കട തട്ടാൻ നാണുവിന്റേതാണ്‌. ഇടതു വശത്തെ ബേക്കറി കട അടഞ്ഞു കിടപ്പാണ്‌. ഗൾഫിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ജമാൽ തുടങ്ങിയതായിരുന്നു ബേക്കറി കട. എന്നാൽ അധികകാലം അയാൾക്ക്‌ അത്‌ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല.
വീണ്ടും വിസയെടുത്ത്‌ ഗൾഫിലേക്ക്‌ തന്നെ തിരിച്ചു പോയി ജമാൽ.
അതിനു ശേഷമാ കട അടഞ്ഞു തന്നെ കിടപ്പാണ്‌.
 വൈകുന്നേരമായാൽ ഒട്ടുമിക്ക ചെക്കന്മാരും പ്രായമായവരും
സൊറ പറയാൻ വന്നിരിക്കുന്നത്‌ ബേക്കറി കടയുടെ വരാന്തയിലാണ്‌. പിന്നെ ഇവിടെ ഇരുന്നാൽ ബസ്‌സ്റ്റോപ്പിൽ വരുന്നവരേയും പോകുന്നവരേയും കണാനും പറ്റും. ബേക്കറി കടയുടെ തൊട്ടടുത്തതാണ്‌ കുഞ്ഞിക്കണ്ണന്റെ ചായക്കട. മുകളിലത്തെ നിലയിൽ വിവിധ പാർട്ടിക്കാരുടെ ഓഫീസുകളുമാണ്‌.


ദിവസങ്ങൾ കഴിയുന്തോറും സ്വാമിയെ കാണാൻ വരുന്നവരുടെ
എണ്ണം കൂടി കൂടി വന്നു. കുഞ്ഞിക്കണ്ണന്റെ ചായപ്പീടികയിലെ
തിരക്കും ഏറിവന്നു.

കാലത്ത്‌ കട തുറന്നാൽ സ്വാമിക്കുള്ളത്‌ കൊടുത്ത്‌ ചന്ദനത്തിരിയും കത്തിച്ചു വച്ചിട്ടേ മറ്റുള്ളവർക്ക്‌ കൊടുക്കുകയുള്ളൂ. സ്വാമിയുടെ ഫോട്ടോ കടയ്ക്കുള്ളിലെ ദൈവങ്ങളോടൊപ്പം വച്ച്‌
പൂജിക്കാനും തുടങ്ങി അയാൾ.

മൊയ്തൂട്ടിയുടെ കടയിൽ നിന്നും മിക്സ്ചർ വാങ്ങിയിട്ടാണ്‌
പലരും സ്വാമിക്ക്‌ കാഴ്ച വച്ചത്‌. അതുകൊണ്ടു തന്നെ
സ്വാമിയെ എത്തിർത്ത്‌ സംസാരിക്കുന്നവരോട്‌ യാതൊന്നും
പറയാതെ എല്ലാം കേട്ടിരിക്കുക മാത്രമേ അയാൾ ചെയ്തുള്ളൂ.

ബസ്സ്‌ കാത്തു നിൽക്കാൻ വരുന്നവർ വെയിറ്റിംഗ്‌ ഷെഡിനു
പുറത്ത്‌ മാറി നിന്നുകൊണ്ട്‌ സ്വാമിയെക്കുറിച്ചുള്ള കഥകൾ
പൊടിപ്പും തൊങ്ങലും വച്ച്‌ സംസാരിച്ചു.
ബേക്കറി കടയുടെ വരാന്തയിലിരുന്ന്‌ ദിനേശന്റെ കൂട്ടുകാർ
സ്വാമിക്കെതിരെ ഉച്ചത്തിൽ സംസാരിക്കുന്നത്‌ പതിവായി.
റോഡിനു പടിഞ്ഞാറു വശത്തെ ബാർബർ ഷോപ്പിലിരുന്ന്
ബാർബർ രാജനും , കടയിൽ വരുന്നവരോടൊക്കെ തന്റെ
നീരസം പ്രകടിപ്പിച്ചെങ്കിലും കുഞ്ഞിക്കണ്ണനെ എതിർക്കാൻ
ആരും തയ്യാറായില്ല.

നല്ല ചിക്കൻ കറിയും പൊറോട്ടയും കഴിക്കണമെങ്കിൽ അവർക്ക്‌
കുഞ്ഞിക്കണ്ണന്റെ കടയിൽ തന്നെ പോകണം. അത്രയ്ക്ക്‌
പേരുകേട്ടതായിരുന്നു അവിടുത്തെ ചിക്കൻ കറി.
 അന്നും മൊയ്തൂട്ടി വളരെ വൈകിയാണ്‌ കട തുറക്കാനെത്തിയത്‌. കുഞ്ഞിക്കണ്ണന്റെ കടയ്ക്കു മുൻപിൽ ചെറിയൊരാൾക്കൂട്ടം , പോലീസ്‌ ജീപ്പും കാണുന്നുണ്ട്‌.

"കുഞ്ഞിക്കണ്ണന്റെയും തട്ടാൻ നാണുവിന്റെയും കടയിൽ കള്ളൻ
കേറിയിട്ട്‌ എല്ലാം എടുത്തോണ്ട്‌ പോയി "

ബാർബർ രാജനാണ്‌ വിളിച്ച്‌ പറഞ്ഞത്‌. മൊയ്തൂട്ടി ഉടനെ തന്റെ കടയുടെ ഷട്ടറും പൂട്ടും പരിശോധിച്ചു , ഇല്ല.. കുഴപ്പമൊന്നുമില്ല. മറ്റു രണ്ടു കടകളുടേയും പൂട്ട്‌ തകർത്താണ്‌ കള്ളൻ അകത്ത്‌ കടന്നത്‌. രണ്ടുപേരും പോലീസിന്റെ മുമ്പിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്‌, ഒരു പോലീസുകാരൻ എല്ലാം എഴുതി എടുക്കുന്നു.
മൊയ്തൂട്ടി കട തുറക്കുന്നതിനിടയിൽ ബസ്‌സ്റ്റോപ്പിലേക്ക്‌
നോക്കി , സ്വാമി അവിടെത്തന്നെയുണ്ട്‌. പിന്നെ കടയ്ക്കുള്ളിൽ
മൊത്തമായിട്ടൊന്ന് പരിശോധിച്ചു.
 

വളരെ ദയനീയ മുഖത്തോടെ വന്ന കുഞ്ഞിക്കണ്ണൻ അരി
ചാക്കിനു മുകളിൽ ഇരുന്നുകൊണ്ടാണ്‌ തുടങ്ങിയത്‌

" ഞങ്ങൾക്കിടയിലുള്ള നീ മാത്രം രക്ഷപ്പെട്ടു ല്ലേ.. മൊയ്തൂട്ടീ.."
" അത്‌.. ഓൻ ശ്രമിച്ചിക്കുണ്ടാവും പക്ഷേങ്കില്‌ കേറാൻ പറ്റീക്കുണ്ടാവില്ല കാരണം ഞമ്മള്‌ ഗൾഫിൽ നിന്നും കൊണ്ടുവന്ന പൂട്ടല്ലേ ഇട്ടേക്കണത്‌, ഒരുപാട്‌ സാധനങ്ങൾ കൊണ്ടുപോയോ കുഞ്ഞിക്കണ്ണാ"

മൊയ്തൂട്ടിക്ക്‌ വിവരങ്ങൾ അറിയാൻ തിടുക്കമായി

" എല്ലാം കൊണ്ടുപോയില്ലേ കാലമാടൻ , ഉരുളിയും പാത്രങ്ങളും
ബാങ്കിൽ അടയ്ക്കാൻ വച്ച 5000 രൂപയും എല്ലാം പോയി. പിന്നെ നാണൂന്റെ പത്തു പവനാത്രേ എടുത്തത്‌."

അപ്പോഴേക്കും തട്ടാൻ നാണുവും എത്തി. വന്നയുടനെ കുഞ്ഞിക്കണ്ണനോടായി ചോദ്യം.
" നമ്മുടെ സ്വാമിയെ ഒന്നു പരിശോധിച്ചാലോ ? ഇക്കാലത്ത്‌
ആരെയും വിശ്വസിക്കാൻ മേല "

" ഓ.. അതൊക്കെ കാലത്തെ തന്നെ ഞാൻ പോയി പരിശോധിച്ചതാ ,
അയാളടുത്ത്‌ ചെറിയൊരു ഭാണ്ഡക്കെട്ട്‌ മാത്രമേയുള്ളൂ , അതിനകത്താണെങ്കിൽ കീറത്തുണികളും "
മൊയ്തൂട്ടി അവരെ സമാധാനിപ്പിക്കാനായി മെല്ലെ ചോദിച്ചു
" നീ സ്വാമിയ്ക്കെന്തെങ്കിലും കഴിക്കാൻ കൊടുത്തോ കുഞ്ഞിക്കണ്ണാ.."

" എന്തു കൊടുക്കാൻ എല്ലാം പോയില്ലേ ഓരോന്നു വലിഞ്ഞു
കേറി വരും എല്ലാം നശിപ്പിക്കാനായി"

ചായക്കടയിലേക്ക്‌ മൊയ്തൂട്ടി കൊണ്ടുവന്ന പാലും എടുത്തു
കൊണ്ട്‌ കുഞ്ഞിക്കണ്ണൻ ദ്വേഷ്യത്തോടെയാണ്‌ ഇറങ്ങിപ്പോയത്‌.
നാണു കടയും ചാരി നിന്ന് ആത്മഗതമെന്നോണം പറഞ്ഞു
തുടങ്ങി.

" പത്തു പവനോളം സ്വർണ്ണമുണ്ടായിരുന്നു കടയിൽ, എല്ലാം
പോയി , ഇനി അത്‌ തിരിച്ചു കൊടുക്കണമെങ്കിൽ ഞാനെന്റെ
കിടപ്പാടം വിൽക്കേണ്ടി വരും "

മൊയ്തൂട്ടിക്ക്‌ അറിയാമായിരുന്നു രണ്ടു പവൻ തികച്ച്‌
കടയിലുണ്ടാവില്ലെന്ന്, എന്നിട്ടും കേട്ട്‌ നിന്നതേയുള്ളു.

രണ്ടു ദിവസമായിട്ട്‌ സ്വാമിക്ക്‌ ആരും ഒന്നും കൊടുക്കാറില്ലെന്ന്‌
തോന്നുന്നു.ഇടയ്ക്കിടയ്ക്ക്‌ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നത്‌
കേൾക്കാമായിരുന്നു.ബസ്‌സ്റ്റോപ്പും പരിസരവും നാറിയിട്ട്‌
ആരും അടുക്കാതെയായി.കുഞ്ഞിക്കണ്ണൻ കട നന്നാക്കുന്ന
തിരക്കിലാണ്‌. പൂട്ടൊക്കെ മാറ്റി പുതിയ പെയിന്റടിച്ച്‌
കച്ചവടം തിരിച്ചു പിടിക്കാനുള്ള ബദ്ധപ്പാടിലാണയാൾ.എന്നാൽ
എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചു , സ്വാമിയുടെ ഫോട്ടൊ
എടുത്തു മാറ്റിയിരിക്കുന്നു.

ഉച്ചവെയിൽ കത്തിക്കാളുകയാണ്‌. ഉച്ചയ്ക്ക്‌ ചോറു തിന്നാൻ
വീട്ടിൽ തന്നെ ചെല്ലണമെന്ന് ജമീലയ്ക്ക്‌ നിർബന്ധമാണ്‌. കടയടച്ച്‌ വീട്ടിലേക്ക്‌ പോകാൻ നേരമാണ്‌ കുമാരൻ കയറിവന്നത്‌. തേങ്ങയിടുന്ന ദിനേശൻ  ഏൽപിച്ച പ്രകാരം കുമാരനായിരുന്നു ഐശുത്താത്തയുടെ പറമ്പിലെ തെങ്ങുകൾക്കെല്ലാം വളമിട്ടത്‌.

" മൊയ്തൂട്ടീ.. ഞാൻ 63 തെങ്ങുകൾക്ക്‌ വളമിട്ടിട്ട്‌ അവരു
പറയുന്നു 62 തെങ്ങേയുള്ളുവെന്ന് , നിനക്കറിയാലോ തെങ്ങ്‌
 എണ്ണത്തിനാ എനിക്ക്‌ കാശ്‌ , നിന്നെയും കൂട്ടി ചെല്ലാൻ
 ഐശുത്ത പറഞ്ഞു "

രണ്ടുപേരും കൂടി സൈക്കിളിൽ ചെല്ലുമ്പോൾ ഐശുത്താത്ത
ഊണൊക്കെ കഴിഞ്ഞ്‌ ഉമ്മറത്തെ ചാരു കസേരയിൽ
കിടക്കുകയായിരുന്നു.

" ങാ.. മൊയ്തൂട്ടീ.. അനക്കറിയില്ലേ 62 തെങ്ങേയുള്ളൂന്ന് ,
എന്നിട്ട്‌ ഇവൻ പറയുന്നു , 63 ഉണ്ടെന്ന് "

മൊയ്തൂട്ടിക്ക്‌ സംശയമായി , 62 ആണോ അതോ 63 ആണോ !
" ഒരു കാര്യം ചെയ്യാം ഇത്താത്താ ഞങ്ങളു പോയി നോക്കിയിട്ട്‌
വരാം "
ഒരു തർക്കത്തിന്‌ മൊയ്തൂട്ടിക്ക്‌ തീരെ താൽപര്യമില്ലായിരുന്നു.
രണ്ടു പേരും പുരയിടത്തിന്‌ എതിർ വശം റോഡിനപ്പുറമുള്ള
പറമ്പിലേക്ക്‌ പോയി വളം ചെയ്ത തെങ്ങുകളുടെ
എണ്ണമെടുത്തപ്പോൾ 63 തെങ്ങുണ്ട്‌. ഇത്താത്തയോട്‌ വന്നു
പറഞ്ഞപ്പോൾ അവർ സമ്മതിക്കുന്നില്ല.

" ഇഞ്ഞെന്താ.. മൊയ്തൂട്ടീ.. പറേണത്‌, 62 തെങ്ങേയുള്ളൂ.
ങള്‌ ബരീൻ ഞമ്മളൂം ബരാം , ഒന്നിച്ച്‌ എണ്ണി നോക്കാലോ "

അവരു മൂന്നുപേരും കൂടി തെങ്ങിന്റെ എണ്ണമെടുക്കാൻ തുടങ്ങി.
എന്നാൽ ഒരു മൂലയിൽ നിൽക്കുന്ന തെങ്ങു മാത്രം ഐശുത്താത്ത
എണ്ണുന്നില്ല. 62-ൽ എണ്ണി നിർത്തിയപ്പോൾ കുമാരന്‌ ദ്വേഷ്യം വന്നു.

" ങള്‌ എന്താ ഐശുത്താ ആ തെങ്ങ്‌ എണ്ണാത്തത്‌."
പെട്ടെന്ന് ഐശുത്ത ചൂടായി
" ഞി എന്നെക്കൊണ്ട്‌ ഒന്നും പറയിക്കണ്ട, ഇടി വെട്ടേറ്റ്‌
കൂമ്പു പോയ തെങ്ങിന്‌ വളമിടാൻ അന്നോട്‌ ആരു പറഞ്ഞു,
ആ വളത്തിന്റെ കായ്‌ ഞി ഞമ്മക്കിങ്ങോട്ട്‌ തരണം"


മേൽപോട്ട്‌ നോക്കിയ മൊയ്തൂട്ടിയും കുമാരനും , ഇടിവെട്ടേറ്റ്‌
കൂമ്പു പോയി നിക്കണ തെങ്ങു കണ്ട്‌ ഞെട്ടിപ്പോയി.
മൊയ്തൂട്ടി തിരിഞ്ഞ്‌ നിന്നു ചിരിക്കാൻ തുടങ്ങി. കുമാരൻ വളിച്ച
ചിരിയോടെ ഐശുത്താത്തയെ നോക്കി.

" ഞി ഒരു മരം തന്നെയാ മരകുമാരാ.."
അപ്പോഴും കുമാരൻ ചിരിച്ചതേയുള്ളൂ , പിന്നെ പൈസയും വാങ്ങി
ദയനീയമായി മൊയ്തൂട്ടിയെ നോക്കിയിട്ട്‌ വേഗം സ്ഥലം വിട്ടു.
ആ നോട്ടത്തിന്റെ അർത്ഥം മൊയ്തൂട്ടിക്ക്‌ അറിയാം. കാരണം
ഇത്താത്തയാണ്‌ ആ നാട്ടിലെ പലർക്കും ഇരട്ടപ്പേര്‌ നൽകിയത്‌.
മരകുമാരൻ എന്ന പേര്‌ പരസ്യമാകുമെന്ന് അയാൾക്കുറപ്പാണ്‌.

വീട്ടിലേക്ക്‌ നടക്കുമ്പോൾ ഐശുത്ത കിതയ്ക്കുന്നുണ്ടായിരുന്നു.

" കള്ളനേക്കുറിച്ച്‌ എന്തെങ്കിലും വിവരം കിട്ടിയോ മൊയ്തൂട്ടീ "

" ഇല്ലിത്താ ഒരു വിവരവുമില്ല "
ഇത്ത ഒന്നു നിന്നു , പിന്നെ വീണ്ടും ചോദിച്ചു
" ബസ്‌സ്റ്റോപ്പിലെ സ്വാമി പോയോ? "
" ഇല്ല അവിടെത്തന്നെയുണ്ട്‌ , അയാൾടെ കാര്യം വല്യ കഷ്ടാ..
ഇപ്പം ആരുമില്ല തിരിഞ്ഞു നോക്കാൻ , വിശന്നിട്ടായിരിക്കും
ഇടയ്ക്കിടയ്ക്ക്‌ ഒച്ചപ്പാടും ബഹളവും കേൾക്കാം. നാറിയിട്ടാണെങ്കിൽ അങ്ങോട്ടേക്കടുക്കാനും മേല. ഇപ്പം എല്ലാവർക്കും അയാൾ എങ്ങിനേം പോയിക്കിട്ടിയാ മതീന്നായി "


" മൊയ്തൂട്ടീ ഞി തിരിച്ചു വരുമ്പം ഇതുവഴി വരണം , സ്വാമിക്ക്‌
കൊടുക്കാൻ ഞാനെന്തെങ്കിലും ഉണ്ടാക്കി വെക്കാം "

തലയാട്ടിക്കൊണ്ട്‌ അയാൾ സൈക്കിളിൽ വീട്ടിലേക്ക്‌ പോയി.
ഊണും കഴിഞ്ഞ്‌ തിരിച്ചു വരുമ്പോൾ ഐശുത്താത്ത തയ്യാറാക്കി
വച്ച സമൂസയും പൊതിഞ്ഞു വാങ്ങി , ബസ്‌സ്റ്റോപ്പിലേക്ക്‌
ചെന്നപ്പോൾ സ്വാമി നല്ല ഉറക്കത്തിലാണ്‌. മൂക്ക്‌ പൊത്തിപ്പിടിച്ച്‌ ഭക്ഷണപ്പൊതി സ്വാമിയുടെ അടുത്ത്‌ വച്ചിട്ട്‌ കടയിലേക്ക്‌
പോയി.

പിറ്റേന്ന് കാലത്ത്‌ കട തുറക്കാൻ വന്നപ്പോൾ കുഞ്ഞിക്കണ്ണനാണ്‌ പറഞ്ഞത്‌ , സ്വാമി സ്ഥലം വിട്ടെന്ന്. ആ മാരണം
ഒഴിവായിക്കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ.
എന്നാൽ മൊയ്തൂട്ടിക്ക്‌ എന്തോ ഒരു സംശയം. ഇന്നലെ കട
പൂട്ടിപ്പോകുമ്പോഴും സ്വാമി അവിടെ കിടക്കുന്നത്‌ കണ്ടിരുന്നു. രാത്രിയിൽ എന്തു പറ്റി ! ഇനി മറ്റു വല്ല ദേശക്കാരും
പൊക്കിക്കൊണ്ട്‌ പോയതായിരിക്കുമോ!!

എന്തായാലും ഈ വിവരം ഇത്താത്തയോട്‌ പറയണം.
ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാൻ പോകുന്ന വഴി മൊയ്തൂട്ടി
ഐശുത്താത്തയുടെ വീട്ടിൽ കയറി വിവരം പറഞ്ഞു.
കേട്ടയുടനെ ഐശുത്താത്ത പൊട്ടിച്ചിരിക്കാൻ തുടങ്ങി.
മിഴിച്ചു നിൽക്കുന്ന അയാളോട്‌ ചിരിച്ചുകൊണ്ടവർ പറഞ്ഞു.

" മൊയ്തൂട്ടീ.. സ്വാമിയല്ല , ഏത്‌ പടച്ച തമ്പുരാനായാലും
പറ പറക്കും കാരണം സമൂസയിൽ നിറച്ചേക്കണത്‌ അരച്ച
കാന്താരി മുളക്‌ മാത്രമാ.. "

അകത്തു നിന്നും വന്ന വേലക്കാരി കദീശയും അവരോടൊപ്പം
ചിരിക്കാൻ തുടങ്ങി. അയാൾ അവിടുന്ന്‌ മെല്ലെ എഴുന്നേറ്റ്‌ നടന്നു. സൈക്കിളിൽ കയറുമ്പോൾ പുറകിൽ നിന്നും ഐശുത്താത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു
" മൊയ്തൂട്ടീ.. ഇഞ്ഞിത്‌ ഇനി ആരോടും പറയാൻ പോകണ്ടാ.."

മൊയ്തൂട്ടി ഒന്നും മിണ്ടാതെ വീട്ടിലേക്ക്‌ സൈക്കിൾ ആഞ്ഞു
ചവിട്ടി.

6 comments:

SHEEJA said...

Pradiyetta....... part 2 Nannayittund.. Ivideyum Aishutha Golatichalle..Good.. One more thaning..Font onnu correct cheyyoo.. Malayalathil paranjal chillakshrangal vayikkan pattunnilla.. Gr8 jobbbb brother..

Elizabeth said...

Part-2, Part-1 nekalum nannayittundu. aarkkum kazhiyathathu ishuthatha cheyythu. thudarnnum ezhuthuka ella aashamsakalum

Salini Vineeth said...

ആദ്യമായിട്ടാണ് ഇവിടെ... രണ്ടു ഭാഗവും വായിച്ചു....
ആദ്യ ഭാഗമാണ് എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത്...രണ്ടാം ഭാഗം മോശമാണെന്നല്ല .... പിന്നെ mixture സ്വാമിയുടെ കഥയില്‍ ഇടിവെട്ടിയ തെങ്ങിന്റെ ഭാഗം വേണ്ടായിരുന്നു.. അത് എച്ച് കെട്ടിയ പോലെ തോന്നി.

താങ്കളുടെ ഭാഷ നല്ലതാണ്.. കുറച്ചു കൂടി ഒതുക്കി എഴുതിയാല്‍ അത് വീണ്ടും മികച്ചതാകും.. വീണ്ടു കാണാം. എല്ലാ ആശംസകളും..

Unknown said...

Feels guilty as i failed to appreciate for first part, even we got second part because of many of our good friends. Pradeep both are outstanding. Expecting further.

ഏറനാടന്‍ said...

കഥ ആസ്വദിച്ച് വായിച്ചു. കൊള്ളാം.

സാരംഗി said...

valare nannayittundu ..kurachu koodi onnu othukki ezhuthiyaal kooduthal nannavumaayirunnu ennu thonnunnu..ella ashamsakalum..