Monday, May 2, 2011

അലൂമിനിയപാത്രം (മൊയ്തൂട്ടി-ഭാഗം-1)

കാലത്ത്‌ സമയത്തിന്‌ കട തുറക്കുന്ന സ്വഭാവം മൊയ്തൂട്ടിക്ക്‌
പണ്ടെ ഇല്ല. മൂപ്പര്‌ വിചാരിച്ചാലും കഴിയാറില്ല എന്നതാണ്‌
സത്യം. കവലയിലെ ഏക പലചരക്ക്‌ കടയാണ്‌ അയാളുടേത്‌.
ഗൾഫ്‌ ജീവിതം മതിയാക്കി വന്നതിനു ശേഷമാണ്‌ ഈ കട
തുടങ്ങിയത്‌.

" അനക്കിത്‌ നേരത്തും കാലത്തും തൊറന്നൂടേ മൊയ്തൂട്ടീ "
എന്നാരെങ്കിലും ചോദിച്ചാലോ ! തന്റെ നീണ്ടൂ പുറത്തേക്കുന്തിയ പല്ലുകൾ കാട്ടി കശണ്ടി കയറിയ തലയിൽ ചൊറിഞ്ഞു
കൊണ്ട്‌ വെറുതെ ചിരിക്കും.

പുലർച്ചെ ബാങ്കു വിളി കേൽക്കുമ്പോൾ തന്നെ എഴുന്നേറ്റ്‌
പള്ളിയിൽ പോയി, സുബഹ്‌ നിസ്കാരത്തിൽ പങ്കു ചേർന്ന്‌
തിരിച്ചെത്തിയാലുടൻ  തുടങ്ങുകയായി അയാളുടെ ജോലികൾ.
പശുവും ആടും കോഴികളുമായി മൊയ്തൂട്ടിയുടേയും ഭാര്യ
ജമീലയുടേയും ജീവിതം എപ്പോഴും തിരക്കു പിടിച്ചതായിരുന്നു.
പാല്‌ കറന്നെടുത്ത്‌ ജമീലയെ ഏൽപിച്ച്‌ കഴിഞ്ഞാൽ,
എല്ലാറ്റിനേയും പറമ്പിലേക്ക്‌ മാറ്റി കെട്ടണം. തിന്നാനുള്ളത്‌
കൊടുത്തിട്ട്‌ വേണം തൊഴുത്തും ആട്ടിൻകൂടും വൃത്തിയാക്കാൻ.
അത്‌ കഴിഞ്ഞാൽ കോഴികൾക്ക്‌ തീറ്റയും വെള്ളവും
കൊടുക്കുകയായി. ചുറ്റിലും കമ്പിവലയാൽ മറച്ച വിശാലമായ
കൂട്ടിൽ ഇരുപത്തഞ്ചോളം കോഴികളുണ്ട്‌. അയാളുടെ വരുമാനത്തിന്റെ ഏറിയ പങ്കും ഈ കോഴികളിൽ നിന്നും
നാൽക്കാലികളിൽ നിന്നുമായിരുന്നു. എല്ലാറ്റിനും താങ്ങും
തണലുമായി ജമീലയും അയാളോടൊപ്പം ജോലി ചെയ്തു.

മുട്ടകളെല്ലാമെടുത്ത്‌ ജമീലയെ ഏൽപിക്കാൻ വിളിക്കുമ്പോൾ
പലപ്പോഴും അവൾ തിരക്കിലായിരിക്കും പാല്‌ അളന്നു കുപ്പികളിലാക്കി, അയാൾ പോകുമ്പോൾ കവലയിലെ ചായക്കടയിലും വീടുകളിലും കൊടുക്കാനുള്ളത്‌
തുണി സഞ്ചിയിൽ എടുത്തു വെക്കണം.പിന്നെ അടുത്ത
വീട്ടുകാർ വരുമ്പോൾ അളന്നു കൊടുക്കണം. കുറച്ച്‌
വീട്ടാവശ്യത്തിന്‌ എടുത്തുവച്ചശേഷം ബാക്കിയുള്ളത്‌ മക്കളായ
റഷീദിനും റജീനക്കും ഭർത്താവിനും ചൂടാക്കി വെക്കണം. അതിനു
ശേഷം മാത്രമേ രാവിലത്തെ ചായക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയുള്ളൂ.

മൂന്നാം ക്ലാസ്സുകാരനേയും ഒന്നാം ക്ലാസ്സുകാരിയേയും എഴുന്നേൽപിച്ച്‌ കുളിപ്പിച്ച്‌, അയാളുടെ കുളിയും കഴിഞ്ഞ്‌ പോകാൻ തയ്യാറായി വരുമ്പോളേക്കും ജമീല, കഴിക്കാനുള്ളത്‌ മേശപ്പുറത്ത്‌ ഒരുക്കി വച്ചിരിക്കും.

അന്നും മൊയ്തൂട്ടി കട തുറക്കാൻ വൈകിയിരുന്നു.മുട്ടയും പാൽ
സഞ്ചിയും സൈക്കിളിൽ ഒതുക്കി വെക്കുമ്പോളാണ്‌ വലിയ
പുരയിലെ ഐശുത്താത്തയുടെ എടവലത്തെ വീട്ടിലെ ചെറുക്കൻ
കയറിവന്നത്‌.

" എന്താ.... മോനേ...?
" ഐശുത്താത്ത പറഞ്ഞേക്കണ്‌, ഇങ്ങളോട്‌ അവിടം വരെ
ഒന്ന്‌ ചെല്ലാൻ "

ചെറുക്കൻ തല ചൊറിഞ്ഞുകൊണ്ടത്‌ പറയുമ്പോൾ അയാൾ
വാച്ചിലേക്ക്‌ നോക്കി.
" മോനെ ഇപ്പത്തന്നെ ഒരുപാട്‌ വൈകി, ഇഞ്ഞി പോയ്ക്കോ ഞാൻ രാത്രി വരാമെന്നു പറ "
" അല്ല ഇപ്പത്തന്നെ ചെല്ലാൻ പറഞ്ഞു"
അതും പറഞ്ഞ്‌ ചെറുക്കൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
ഐശുത്താത്ത എന്തെങ്കിലും കാര്യമില്ലാതെ വിളിപ്പിക്കില്ല.
ഇന്നാട്ടിലെ വലിയ തറവാട്ടുകാരാണവർ. മക്കളെല്ലാം ഗൾഫിലായതിനാൽ അവർക്ക്‌ കൂട്ടായി വേലക്കാരി മാത്രമേയുള്ളൂ. അവരുമായി മൊയ്തൂട്ടിക്ക്‌ നല്ല ബന്ധമാണുള്ളത്‌ അതുകൊണ്ടുതന്നെ അയാൾ സൈക്കിൾ ഇത്താത്തയുടെ വീട്ടിലേക്ക്‌ ആഞ്ഞു ചവിട്ടി.
ഗെയിറ്റു കടന്നു ചെല്ലുമ്പോഴേ കണ്ടു ഐശുത്താത്ത കോലായിൽ തന്നെ ഇരിക്കിണത്‌.
" ബാ... മൊയ്തൂട്ടി ഇരിക്ക്‌, അനക്ക്‌ കുടിക്കാനെന്തെങ്കിലും "

" ഒന്നും ബേണ്ട ഐശുത്ത, ഇപ്പത്തന്നെ ഒരുപാട്‌ വൈകി,
എന്തേ ഇങ്ങള്‌ വിളിപ്പിച്ചത്‌ "
മൊയ്തൂട്ടി കസേരയുടെ അറ്റത്ത്‌ ഒതുങ്ങി ഇരുന്നുകൊണ്ടാണത്‌
പറഞ്ഞത്‌.
വാതിൽ തുറന്നു വച്ചിരിക്കുന്ന ഓഫീസു മുറിയിലേക്ക്‌ കൈ
ചൂണ്ടിയിട്ട്‌ ഇത്താത്ത തുടർന്നു.

" മൊയ്തൂട്ടീ... അനക്ക്‌ ആ കൊട്ടയിലുള്ള പാത്രങ്ങൾക്ക്‌ എന്ത്‌ വെല തരാൻ പറ്റും "
അപ്പോളാണ്‌ അയാളത്‌ ശ്രദ്ധിച്ചത്‌, ഒരു ചൂരൽ കൊട്ട നിറയെ
അലൂമിനിയ പാത്രങ്ങൾ, വലിയ കണ്ണിയുള്ള വലകൊണ്ട്‌ മൂടിക്കെട്ടിയിരിക്കുന്നു. അതിനു ചിറ്റിലും നടന്നു കൊണ്ട്‌ അയാൾ ചോദിച്ചു.
" ഇങ്ങളെന്താ ഐശുത്ത പാത്ര കച്ചവടവും തൊടങ്ങിയോ ! ഇത്രയും പാത്രങ്ങൾ എനിക്കെന്തിനാ !! "
" എടോ.. അനക്കിത്‌ അന്റെ കടയിൽ വച്ചിട്ട്‌ വിറ്റൂടേ ! എനക്കിതിന്റെ കായ്‌ കിട്ടിയാ മതി "
അയാൾ കൊട്ടയ്ക്കരികിൽ ഇരുന്നുകൊണ്ട്‌ പാത്രങ്ങളിലൂടെ
വിരലോടിച്ചു. പല വലിപ്പത്തിലുള്ള പാത്രങ്ങൾ, ഇതേതോ
പാത്ര കച്ചവടക്കാരന്റേതാണെന്നു തോന്നുന്നു.ത്രാസും അതിനകത്ത്‌ കാണൂന്നുണ്ട്‌.
" ഐശുത്ത... ഇത്‌ വല്ല കൊയപ്പോം പിടിച്ച ഏർപ്പാടാണോ !! ഇങ്ങക്കിത്‌ എവ്ട്ന്ന്‌ കിട്ടി. "
" അക്കഥയൊക്കെ പിന്നെ പറയാം... ഇഞ്ഞി പറ.... എത്ര കായ്‌ തരും. "

ഐശുത്താത്ത വിടുന്ന ലക്ഷണമില്ല, എന്തു ചെയ്യണമെന്നറിയാതെ അയാൾ ആലോചനയിൽ മുഴുകി. കവലയിൽ പാത്രക്കടകളൊന്നും തന്നെ ഇല്ല. കടയിൽ വച്ചാൽ വിറ്റുപോകുമെന്ന്‌ ഉറപ്പാണ്‌. ഇത്താത്ത പലപ്പോഴും സാമ്പത്തികമായി സഹായിച്ചതാണ്‌, ഇവിടുത്തെ എന്ത്‌
ആവശ്യത്തിനും തന്നെയാണ്‌ വളിക്കാറ്‌.അവരെ വെറുപ്പിക്കാനും വയ്യ, എന്നാലും...

" ഇഞ്ഞെന്താ... മൊയ്തൂട്ടീ ആലോശിക്കുന്നേ ! "

" ഐശുത്താ... അത്‌... ഇതിനെന്ത്‌ വെല കിട്ടുമെന്നോ... ഇങ്ങക്ക്‌ എത്ര തരണമെന്നോ എനക്കറിയില്ല, അതുകൊണ്ട്‌....

മൊയ്തൂട്ടി പറഞ്ഞു നിർത്തിയിടത്ത്‌ ഐശുത്താത്ത തുടങ്ങി.

" ഇഞ്ഞൊരു കാര്യം ചെയ്‌.... ഒരു രണ്ടായിരം ഉറുപ്പിക ഇങ്ങ്‌
തന്നേക്ക്‌... ഇത്‌ മുയ്മനും വിറ്റാൽ അനക്ക്‌ അതിന്റെ ഇരട്ടിയിൽ
കൂടുതൽ കിട്ടും .. അതുറപ്പാ......"

" എന്നാലും ഇത്താത്ത.. ഇങ്ങള്‌ സത്യം പറ... ഇങ്ങക്കിത്‌
എവ്ട്ന്ന്‌ കിട്ടി... ഇതിന്റെ പേരിൽ വല്ല ഗുലുമാലും ഉണ്ടാകുമോ
എനക്കതാണ്‌ പേടി.. "
അയാൾ തന്റെ ആശങ്ക അറിയിച്ചുകൊണ്ട്‌ കസേരയിൽ വന്നിരുന്നു.

" ഇഞ്ഞി പേടിക്കണ്ട മൊയ്തൂട്ടീ... അനക്കൊരു കൊയപ്പോം
ഉണ്ടാകൂല, അത്‌.. ഒരു ഹിമാർ എന്നെ പറ്റിച്ചു പോയ്ക്കളഞ്ഞു,
അവന്റേതാണിത്‌... "

" ഇങ്ങളൊന്ന്‌ തെളിച്ചു പറയിൻ ഐശുത്താ... "

നേരമില്ലാ നേരത്തും അയാൾ അവരുടെ കഥ കേൾക്കാൻ
തിടുക്കം കൂട്ടി.

ഐശുത്താത്ത കസേരയിൽ അമർന്നിരുന്നു. വേലക്കാരി കദീശ
അയാൾക്ക്‌ കുടിക്കാൻ സർബത്ത്‌ കൊണ്ടു വച്ചിട്ട്‌ പോയി, അയാൾ അതിലേക്കൊന്നും നോക്കാതെ ഐശുത്തയുടെ മുഖത്തേക്ക്‌ തന്നെ നോക്കിയിരുന്നു. അവരാണെങ്കിൽ ഓർത്തോർത്ത്‌ ചിരിച്ചുകൊണ്ട്‌ സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി..

" ഇന്നലെ വൈകുന്നേരം, ഒരുത്തൻ ഈ കൊട്ടയും തലേല്‌
വച്ചോണ്ട്‌ ഗെയിറ്റിനടുത്ത്‌ വന്നിട്ട്‌ അലൂമിനിയ പാത്രം ബേണോന്ന്‌ ചോദിച്ചു, ഇവിടെ ഒന്നു രണ്ട്‌ പഴയ അലൂമിനിയ പാത്രങ്ങൾ മോളിലത്തെ മുറിയിൽ കിടപ്പുണ്ട്‌, അത്‌ കൊടുത്ത്‌ മാറ്റിയെടുക്കാമെന്നു കരുതി ഞാനവനോട്‌ ഇങ്ങട്ട്‌ വരാൻ പറഞ്ഞു. കദീശ പാത്രങ്ങളെടുക്കാൻ മോളിലേക്കും പോയിരുന്നു, അവൻ കൊട്ട താഴെ വച്ചിട്ട്‌ മൂടിവച്ച വലയൊക്കെ മാറ്റിവച്ചു,
കുനിഞ്ഞു നിന്ന് പാത്രങ്ങൾ നോക്കുകയായിരുന്നു ഞാൻ,
പെട്ടെന്നാണ്‌ എന്റെ കഴുത്തിൽ തൂങ്ങിക്കിടന്ന മാലയും
പിടിച്ച്‌ വലിച്ച്‌, പൊട്ടിച്ചെടുത്തോടിയത്‌. ഞാനവനെ പിടിക്കാൻ
നോക്കിയിട്ട്‌ കിട്ടിയുമില്ല.ഗെയിറ്റുവരെ ഞാനും ഓടി, അനക്ക്‌
നഷ്ടാണേ മോനേ..... അനക്ക്‌ നഷ്ടാണേ മോനേ.... എന്ന്‌ ഞാൻ ഒരുപാട്‌ തവണ അവനോട്‌ വിളിച്ച്‌ പറഞ്ഞേക്കണ്‌. അവനതൊന്നും കേൾക്കാതെ മാലയും കൊണ്ട്‌ ഓടിപ്പോയി...  മണ്ടൻ "

അതും പറഞ്ഞിട്ട്‌ ഐശുത്താത്ത കുലുങ്ങി ചിരിക്കാൻ തുടങ്ങി.
കഥ കേട്ട്‌ മിഴിച്ചിരുന്ന മൊയ്തൂട്ടി പെട്ടന്നു ചോദിച്ചു...
" മണ്ടനോ !!! ഞാനും കണ്ടതാണാ മാല, പത്തു പവനെങ്കിലും
കാണില്ലേ ഐശുത്താ.... "

" ഇഞ്ഞി ഒന്നു പോ മൊയ്തൂട്ടീ... കാൽ കാശിനു വെലയില്ലാത്ത
മുക്കു പണ്ടമാണതെന്ന്‌ ആ പഹയനുണ്ടോ മനസ്സിലായിനും. "

വാ പൊളിച്ചിരുന്ന മൊയ്തൂട്ടി സർബത്തെടുത്തതും കുടിച്ചു
തീർത്തതും പെട്ടെന്നായിരുന്നു. പിന്നെ കച്ചവടമുറപ്പിച്ച്‌,
ആളെ വിട്ട്‌ പാത്രങ്ങളൊക്കെ എടുപ്പിക്കാമെന്നും പറഞ്ഞ്‌
സൈക്കിൾ ആഞ്ഞു ചവിട്ടി.

5 comments:

Aleyzebeth said...

Good, waiting for last part.

പ്രദീപ്‌ തിക്കോടി said...

മൊയ്തൂട്ടി എന്ന കഥാപാത്രത്തിനെ കേന്ത്രീകരിച്ചുകൊണ്ടുള്ള
വ്യത്യസ്തങ്ങളായ കഥകളാണ്‌ തുടർന്നുള്ള ഭാഗങ്ങളിൽ
എഴുതുവാൻ ഉദ്ദേശിക്കുന്നത്‌.അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരുപാട്‌ നന്ദി.

Unknown said...

Wajid Zain..Pradiyetta.. I was rewinding who is this Moythuttikka.. Is it ur neighbor I forgot his name.. but that is Jameela's father.. Anyways.. All the best...

Parvez said...

Evideyo kettu marranna oru katha, but good narration, go ahead....

അക്കേട്ടന്‍ said...

moithoottiyum Ithaathayum nannaayittundu. ningalude naattukaar vaayichaal aale ariyumaayirikkum alle??